2010
അതിനിടയിൽ
പണി പൂർത്തിയായ ആ
കെട്ടിടം കണ്ടപ്പോൾ ഞാൻ കണ്ണനെ
ഓർത്തു. ഒരു ഐ
ടി കമ്പനി അവിടെ
ചേക്കേറി താവളമുറപ്പിച്ചിരിക്കുന്നു. ഗേറ്റിനരികിൽ കഴുത്തിൽ പട്ടയിട്ട നിരവധി
ആൺ പെൺ മസ്തിഷ്കങ്ങൾ
കളിതമാശകളും ചിരിയുമായി നിൽക്കുന്നു.
2006
കോളേജ് കഴിഞ്ഞ് ആദ്യജോലി മുംബൈയിൽ
ആണെന്നറിഞ്ഞപ്പൊ ഒരു ആവേശം
ഒക്കെ ഉണ്ടായിരുന്നു. അമ്മ ചിരിക്കുന്നതിനിടയിൽ പൊങ്ങിവരാറുള്ള
ആശങ്കകൾ കണ്ട് ആ ആവേശം
അധികം പുറത്തുകാണിച്ചില്ല.
മിഠായിത്തെരുവും കടപ്പുറവും ഒക്കെയാണ് പിന്നെ
പ്രയാസമുണ്ടാക്കിയത്. ലൈഫ് മസ്റ്റ് ഗോ
ഓൺ എന്നൊക്കെ മനസ്സിൽ
വിചാരിച്ച് അങ്ങ് വണ്ടികേറി. ഇവിടെ
വന്നപ്പൊഴാണ് മനസ്സിലായത്, ഈ രണ്ട്
നഗരങ്ങൾക്കും വല്ലാത്തൊരു ശക്തിയുണ്ട്.
തന്നെ അറിയാനും തന്നോട്
ചേരാനും വരുന്നവരെ സ്നേഹത്തോടെ ഹൃദയത്തോടടുപ്പിക്കുന്ന
ശക്തി.
കോഴിക്കോടിന്റെ സന്ധ്യകളെയായിരുന്നു ഞാൻ സ്നേഹിച്ചതെങ്കിൽ
ഇവിടെ രാത്രികളെയായിരുന്നു. അതെ, മുംബൈ എന്നാൽ
ഒരു വലിയ കല്ല്യാണവീടാണ്.
ചിലർ ഉറങുന്നതും, ചിലർ
നാളത്തെ ഒരുക്കങ്ങൾക്കായി നെട്ടോട്ടമോടുന്നതും, ചിലർ വെടിവട്ടം പറഞ്ഞിരിക്കുന്നതും,
ചിലർ മാറിനിന്ന് മറ്റുചില
കലാപരിപാടികൾ നടത്തുന്നതുമായ രസകരമായ തലേരാത്രിയുടെ കഥകളാണ്
ഇവിടെ ഓരോ രാത്രിക്കും
പറയാനുള്ളത്.
ഞങ്ങൾ നാലു പേരും രവിയേട്ടന്റെ
റൂമിൽ പേയിംഗ് ഗസ്റ്റുകളായി താമസം
തുടങ്ങി. പുതിയ ജോലിയും ആൾക്കാരും
താമസവുമൊക്കെയായി അങ്ങനെ പോയി കുറച്ച്
ദിവസങ്ങൾ.
ഒരു ദിവസം കുടുസുമുറിയുടെ കുടുസുബാൽക്കണിയിൽ
നിന്ന് പകൽക്കിനാവുകാണുമ്പോഴായിരുന്നു അടുത്ത ബാൽക്കണിയിൽ അലക്കിയ
തുണികൾ ഉണങ്ങാനിടുന്ന രൂപത്തിൽ അയാൾ പ്രത്യക്ഷപ്പെട്ടത്.
വെളുത്ത് സുമുഖനായ ചെറുപ്പക്കാരൻ. വീട്ടിൽ
നിന്ന് പോരുമ്പൊ എല്ലാരും പറഞ്ഞ്
തന്ന കാര്യ്ങളൊക്കെ മനസ്സിൽ
കിടക്കുന്നത് കൊണ്ട് അധികം ശ്രദ്ധിക്കാൻ
പോയില്ല. 'മലയാളിയല്ലേ? ' എന്ന് ചോദിച്ച്കൊണ്ട് അയാൾ
തന്നെ തൂടങ്ങിവെച്ചു സംസാരം. കണ്ണൻ എന്ന്
പേരു പറഞ്ഞ അയാൾ
ഒരു നിർമ്മാണസ്ഥാപനത്തിൽ വെൽഡറാണ്,
മുംബൈയിൽ എത്തി ഒരു മാസം
ആവുന്നതെയുള്ളൂ എന്നൊക്കെ പറഞ്ഞു. ഞങ്ങളുടെ
താമസസ്ഥലത്തെ അവജ്ഞയോടെ നോക്കുന്നപോലെ ദൂരെ
അയാൾ ചൂണ്ടിക്കാണിച്ച് തന്ന
പണിസ്ഥലം ചാരനിറത്തിലുള്ള ഒരു അസ്ഥികൂടം
പോലെ തോന്നിച്ചു.
കണ്ണൻ കൂടുതലും രാത്രിഷിഫ്റ്റിലായതുകൊണ്ട് ഞങ്ങൾ കുറേ
നാൾ കണ്ടില്ല. മാത്രമല്ല
12 മണിക്കൂറാണ് എല്ലർക്കും ജോലിസമയം. എനിക്ക്
പലപ്പോഴും അത് 14-15 മണിക്കൂറൊക്കെയായി നീട്ടിക്കിട്ടാറുണ്ടെങ്കിലും
തടിയനങ്ങേണ്ടതില്ലാത്തതിനാൽ കുഴപ്പമൊന്നും ഇല്ലാതെ കഴിഞ്ഞുപോന്നു.
ഒരു രാത്രി ഭക്ഷണം കഴിഞ്ഞ്
ഉലാതുന്നതിനിടെ കണ്ണനെ വീണ്ടും കണ്ടു.
അന്നും അയാൾ കുറെ സംസാരിച്ചു,
വീട്ടുകാര്യം, നാട്ടുകാര്യം ഒക്കെ. മുൻപ് ഒരുതവണ
മാത്രം കണ്ട എന്നോട് അയാൾ
സംസാരിക്കുന്ന രീതി അല്പം അരൊചകമായിതോന്നി.
പിന്നെ അത് പ്രവാസത്തിന്റെ
വേദന കുറയ്ക്കാൻ മനസ്സുകണ്ടെത്തുന്ന
ചില സങ്കേതങ്ങളണെന്ന് മനസ്സിലായപ്പോൾ
ഞാനും സംസാരിച്ച് തുടങ്ങി. കുറച്ച്
കാലം മുംബൈയിൽ പിടിച്ച്
നിന്ന് വിദേശത്തേക്ക് പോകാൻ കണക്കുകൂട്ടുകയായിരുന്ന അയാൾക്ക്
പക്ഷേ ഒരുപാട് ആശങ്കകൾ ഉള്ളതായി
തോന്നി.
കുർള സ്റ്റേഷനിൽ നിന്ന്
ഞങ്ങളെ കൂട്ടി കാറിൽ പോകുമ്പോൾ
സുനിയേട്ടൻ പറഞ്ഞ വാക്കുകൾ ഒരു
കാരണവരുടെ ഗൗരവം കൃത്രിമമായി വരുത്തി
ഞാൻ പറഞ്ഞു.
'മുംബൈയിലെ
ആകാശത്ത് പണം പറക്കും,
അത് ഒരിക്കലും ആരുടേയും
തലയിൽ വന്ന് വീഴാറില്ല, അത്
ചാടിപ്പിടിക്കുന്നവർ, അവരാണ് ഇവിടെ വിജയികൾ'
കണ്ണൻ ചിരിച്ചു. അത്ര വലിയ
ആഗ്രഹങ്ങളൊന്നും ഇല്ലെന്ന മട്ടിൽ.
ഞങ്ങളെ നോക്കി ചിരിച്ച്, രവിയേട്ടൻ
കടപൂട്ടി റൂമിലേക്ക് പോയി. കണ്ണന്
എന്റെ മൊബൈൽ നംബർ വാങ്ങി.
എവിടെയായാലും ഇടയ്ക്ക് വിളിക്കണം എന്ന്
പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു.
----------------------------------------------------------------------------------------------------
അന്നും എട്ടരയോടെ ഞാൻ റൂമിലെത്തി.
കണ്ണന്റെ റൂമിനുമുന്നിൽ 2-3 പേർ നിന്ന്
സംസാരിക്കുന്നുണ്ടായിരുന്നു. അവിടെ കണ്ട് പരിചയമുള്ള
മലയാളികൾ. അസ്വാഭാവികത ഒന്നും ഇല്ല. അങ്ങനെ
ചില ചർച്ചകൾ ഉണ്ടാവാറുണ്ട്.
ഞാൻ റൂമിലേക്ക് കയറി.
അപ്പുറത്തെ റൂമിൽ ആർക്കൊ അപകടം
സംഭവിച്ചിട്ടുണ്ടെന്ന് അതുൽ പറഞ്ഞു. അവൻ
വേഷം മാറ്റി പോകാൻ
തുടങ്ങുന്നു. ഞാൻ കണ്ണനെ
ഓർത്തു, അവിടെ 4-5 പേർ താമസമുണ്ടെങ്കിലും
പരിചയം കണ്ണനെ മാത്രമായിരുന്നു
ഞങ്ങൾ പുറത്തിറങ്ങുമ്പോഴേക്കും രവിയേട്ടൻ വന്നു.
'നിനക്കറിയില്ലേനോ കണ്ണനെ? ഓനാണ്..'
രവിയേട്ടൻ
പറഞ്ഞുനിർത്തി..
'എന്താ പറ്റിയത്?..' അതുലാണ് ചോദിച്ചത്...
'തീർന്നു,
പണിസ്ഥലത്ത്ന്നാ, ആ ബിൽഡിങ്ങ്'
രവിയേട്ടന്റെ
ചൂണ്ടുവിരലിനറ്റത്ത് ഞൻ ഒരിക്കൽകൂടി
ആ രൂപം കണ്ടു.
ഇത്തവണ ഈ നഗരത്തെ,
ഇവിടത്തെ ജനങ്ങളെ വിഴുങ്ങാൻ വരുന്ന
ഒരു സത്വത്തെപോലെ തോന്നിച്ചു
അതിനെ.
എന്റെ കാലുകൾ വിറച്ചു. നാവു
പൊന്തിയിരുന്നെങ്കിൽ ഞാൻ അമ്മയെ
കാണണം എന്ന് പറഞ്ഞേനെ. ഞങ്ങൾ
ആ മുറിയിൽ കയറി.
ഒരാൾ കട്ടിലിൽ കമിഴ്ന്നുകിടക്കുന്നു,
മറ്റൊരാൾ നിലത്ത് കൈകൾ കൊണ്ട്
മുഖം പൊത്തി.
ഞങ്ങൾ പുറത്തിറങ്ങി.
'വെൽഡ് ചെയ്യുമ്പൊ ഷോക്കടിച്ച് തെറിച്ചു,
അതിൽ തല എവിടെയോ
കൊണ്ടിടിച്ചു..'
തോമസേട്ടൻ
പറഞ്ഞ് തുടങ്ങിയത് മുഴുവൻ കേൾക്കാൻ
നിൽക്കാതെ ഞാൻ നടന്നു.
കൂടുതൽ മലയാളികൾ വന്നു. നാട്ടിലേക്ക്
കൊണ്ടുപോകേണ്ടതിനെക്കുറിച്ച് ചർച്ച തുറ്റങ്ങി.
മുംബൈയിൽ തന്നെയുണ്ടായിരുന്ന കണ്ണന്റെ ബന്ധുക്കൾക്കായി ഞങ്ങൾ
കാത്തുനിന്നു. റൂമിൽ കൊണ്ടുവരാതെ ആശുപത്രിയിൽ
നിന്ന് അവർ മൃതദേഹം
ഏറ്റുവാങ്ങി നാട്ടിലേക്ക് തിരിച്ചു.
പിറ്റേന്ന്
പുലർച്ചയോടെ, സ്വപ്നങ്ങൾ കൂട്ടുപിടിച്ച് ഇവിടെയെത്തി,
രണ്ട് കൂടിക്കാഴ്ചകൾ കൊണ്ട് എന്റെ സുഹൃത്തായ
കണ്ണൻ, വെറും കയ്യോടെ മടങ്ങി.
അയാളുടെ സ്വപ്നങ്ങൾ ഈ മണ്ണ്
ഏറ്റുവാങ്ങി, മറ്റു പലരുടേയും പോലെ
എന്ന പരിചയത്തോടെ...
കണ്ണൻ, പണം പറക്കുന്ന
ആകാശമല്ല, കാലുറപ്പിച്ച് നിൽക്കാനുള്ള ഭൂമിയാണ് നമ്മെ നാമാക്കുന്നത്...
ആദരാഞ്ജലികൾ..